സ്പർശം
അങ്ങ് ദൂരെ, ദൂരെ വെളിച്ചം പോലും നിലത്തു വീഴാത്ത
ഇടതൂർന്ന കൊടുംകാട്ടിലെവിടെയോ ഒരുപാട് കാലചക്രങ്ങൾ കണ്ട ഒരു കിഴവൻ മരം
നിൽക്കുന്നുണ്ടാകും. ചീവീടുകളുടെ ശബ്ദങ്ങളും, മിന്നാമിനുങ്ങുകളുടെ കുഞ്ഞുവെളിച്ചവും
മാത്രമുള്ള ഒരു രാത്രിയിൽ ആ കിഴവൻ മരത്തിന്റെ നൂറുകണക്കിന് ശാഖകളിലൊന്നിലെ, ആയിരക്കണക്കിന് ഇലകളിൽ ഒരെണ്ണത്തിൻറെ
തുമ്പിൽനിന്നും ഒരു കുഞ്ഞു വെള്ളത്തുള്ളി താഴോട്ട് വീണു.
എങ്ങോട്ടാണ് പോകുന്നതെന്നറിയാത്ത ഒരു
യാത്ര തുടങ്ങുകയായി. കട്ടപിടിച്ച ഇരുട്ടിലും ആ വെള്ളത്തുള്ളി ഒറ്റക്കായിരുന്നില്ല.
അതിനെപ്പോലെതന്നെ നൂറുകണക്കിന് ജലകണങ്ങൾ അവരവരുടെ വിധി തേടിയുള്ള യാത്രയിലാണ്.
അങ്ങുമുകളിൽ കാറ്റിലാടുന്ന കാട്ടിലകൾ മുട്ടിയുരുമ്മുന്ന ശബ്ദം കേൾക്കാം.
ഒറ്റക്കുതുടങ്ങിയ യാത്ര പിന്നീട്
നൂറുകണക്കിന്, പിന്നെ ആയിരകണക്കിന്
വെള്ളത്തുള്ളികളായി, ചെറിയ ചാലുകളായി, കൊച്ചരുവികളായി, ഒരു പുഴയായി മുന്നോട്ടൊഴുകുന്നു. ചെറിയ
പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി, പച്ചക്കാടുകളുടെ തീരങ്ങളിലൂടെ കളിച്ചു
രസിച്ചു ആ വെള്ളത്തുള്ളി യാത്ര തുടരുകയാണ്.
പകലിന്റെ വെളിച്ചത്തിൽ അത്
വെട്ടിത്തിളങ്ങും. രാത്രിയിൽ ചന്ദ്രനും, നക്ഷത്രങ്ങളും പുഴയുടെ ഓളങ്ങളിൽ കുളിക്കും.
ഞാനും ഒരു യാത്രയിലാണ്. ആ
വെള്ളത്തുള്ളിയെ തൊടാൻ. ഈർപ്പം നിറഞ്ഞ മണ്ണിലൂടെ ശ്രദ്ധയോടെ കാലടികൾ വെച്ച് ഞാൻ
നടന്നു. കുറേ ദൂരെ വലിയൊരാരവം കേൾക്കാം. കാടിന്റെ രൗദ്രത. മഴ ഒരാഘോഷമാണ് കാടിന്.
കരിമേഘങ്ങൾ മൂടിനിൽക്കുന്ന ആകാശത്തിനു കീഴിൽ, വലുതും ചെറുതുമായ
മരങ്ങൾക്കിടയിലൂടെ, ചത്തുചീയുന്ന ഇലകളിൽ ചവിട്ടി ഞാൻ
നടന്നിറങ്ങി. വന്യമായ ആ ശബ്ദം അടുത്തുവരുന്നു.
മൂടൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന
പാറക്കൂട്ടങ്ങൾക്കിടയിലേക്കു ആ പുഴ കുതിച്ചുചാടുകയാണ്. പാൽവെള്ളനിറത്തിൽ, ആർത്തിയോടെ...ഈ വീഴ്ച ഒരു മരണമല്ല. മുന്നോട്ടുള്ള യാത്രക്കു കരുത്തു
സമ്പാദിക്കുകയാണ് പുഴ. ഈ നിമിഷത്തിൽ പുഴയില്ല. ആയിരക്കണക്കിന് ചിന്നിച്ചിതറുന്ന
വെള്ളത്തുള്ളികൾ. വീണ്ടും അവർ കൂടിച്ചേരും…വീണ്ടും
യാത്ര തുടരും...അതിനിടയിൽ ചെറിയൊരു ഏകാന്തത…
ആഞ്ഞു വീശുന്ന കാറ്റിലും, മൂടൽ മഞ്ഞിന്റെ അവ്യക്തതയിലും ആ വെള്ളത്തുള്ളികൾ നോക്കി ഞാൻ ഇരുന്നു.
അതിലൊരോ ബിന്ദുവിനും ഒരു കഥയുണ്ട്. ആ കഥകളുടെ ആകെ തുകയാണ് ഈ പുഴ.
മുഖത്തേക്ക് വീശിയടിക്കുന്ന കാറ്റ് ആ
പുഴയെ എന്നിലേക്ക് കൊണ്ടുവന്നു. പുഴയിലിറങ്ങാതെ തന്നെ ഞാൻ കുളിച്ചു. എന്റെ
ദേഹത്തെ ഓരോ അണുവിലും ആ പുഴ വന്നു തൊട്ടു. മുഖത്ത് പറ്റിയ വെള്ളത്തുള്ളികളെ
തലോടിക്കൊണ്ട് ഞാൻ നിന്നെ ഓർത്തു. ചിന്നിച്ചിതറുന്ന കുഞ്ഞു വെള്ളത്തുള്ളികൾ പോലെ ഓർമ്മകൾ
മനസ്സിൽ നിറയുന്നു. തിരിഞ്ഞു നോക്കുമ്പോൾ ഓർത്തെടുക്കാനുള്ള നിധിയാണ് ആ ഓർമ്മകൾ. ആ നിധി കൂട്ടിവെക്കുകയാണ് നമ്മളെല്ലാവരും.
Comments
Post a Comment