Posts

Showing posts from 2015

പിരിഞ്ഞു പോകലിനു മുൻപ്

Image
കറുത്ത് തുടങ്ങിയ ആകാശത്ത്  ചെറു നക്ഷത്രങ്ങളും ഒരു കഷ്ണം ചന്ദ്രനും പതുക്കെ തെളിഞ്ഞു വന്നു. താഴെ ശാന്തമായൊഴുകുന്ന  കൊപ്പായി പുഴയിൽ കുഞ്ഞോളങ്ങൾ ഇളകുന്നത് മാത്രം കേൾക്കാമെന്നായി.   ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു ചെറു മരത്തിൻറെ ചുവട്ടിലിരുന്ന് പുഴയുടെ നേരെ നോക്കി രണ്ടു ചെറുപ്പക്കാർ ഇരിക്കുകയാണ്. പുകയുന്ന ബീഡിയുടെ ചുവന്നറ്റം ഒരു ചുണ്ടിൽ നിന്നും മറ്റൊരു ചുണ്ടിലേക്ക്‌ കൃത്യമായ ഇടവേളകളിൽ അവർക്കിടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരുപാടുനാൾ ഒരുമിച്ചു യാത്ര ചെയ്തിട്ടും പരസ്പരം തിരിച്ചറിയാതെ പോയ രണ്ടാളുകൾ. ഒരിടത്തുനിന്നും തുടങ്ങിയ യാത്ര പിന്നീട് പല വഴിക്കായിപ്പോയി .   ഇപ്പോഴിതാ ഇവിടെ , പിറന്ന നാട്ടിൽനിന്നും എത്രയോ അകലെ , അന്യമായ  ഈ ഭൂമിയിൽ ഒരു കണ്ടുമുട്ടൽ. വാക്കുകളേക്കാൾ കൂടുതൽ കൊപ്പായി പുഴയിലെ ഓളങ്ങൾ ആണ് അവർക്കിടയിൽ സംസാരിക്കുന്നത്.അധികം വാക്കുകളില്ലാതെ ഇപ്പോൾ എല്ലാം സംസാരിക്കാമെന്നായിരിക്കുന്നു. അവരിരിക്കുന്നതിനു കുറച്ചു മാറി പുഴയ്ക്കു കുറുകെയുള്ള പഴയ റെയിൽ പാലത്തിലൂടെ വലിയ ശബ്ദത്തോടെ ഒരു ചരക്കു വണ്ടി പാഞ്ഞു പോയി. ..............................................................

മഴയെ പ്രണയിച്ച പെണ്‍കുട്ടി

Image
എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. ഉണർന്നപ്പോൾ വണ്ടി ചുരം കയറിതുടങ്ങിയിരുന്നു. അകത്ത് ആളുകൾ തീരെ കുറവാണ്. തൊട്ടു മുമ്പത്തെ ടൌണിൽ ഒരുപാടാളുകൾ ഇറങ്ങിയിരിക്കണം. മൂടിക്കെട്ടിയ ആകാശം ചുറ്റുമുള്ള പച്ചപ്പിന്റെ തിളക്കത്തെ മായ്ച്ചു കളഞ്ഞിരിക്കുന്നു. മഴ പെയ്തിരുന്നെങ്കിൽ എന്ന്  കൊതിച്ചു.പെയ്തു തീരാത്ത മഴകളാണ് മാനത്തും മനസ്സിലും. എവിടെയോ ഉറങ്ങിക്കിടന്നിരുന്ന ഓർമ്മകൾ  ഇന്നലെകളിലേക്ക് വലിച്ചു കൊണ്ട്  പോകുകയാണ്. എത്ര മനോഹരമായ പ്രഭാതമായിരുന്നു അന്ന്. പകൽ വെളിച്ചത്തിൽ കുളിച്ചു നില്ക്കുന്ന പച്ചക്കാട്. ചുരം കയറുമ്പോൾ ഉള്ള തണുത്ത കാറ്റിനു കാടിന്റെ മണമായിരുന്നു. അന്നൊറ്റക്കായിരുന്നില്ല. ഈ ചുരത്തിന് അപ്പുറം പച്ചപുതച്ച  ഒരു താഴ്വരയുണ്ട്. അതായിരുന്നു യാത്രാ ലക്‌ഷ്യം. പച്ചപ്പുല്ലും കുഞ്ഞു പൂക്കളും നിറഞ്ഞ ആ  താഴ്വരയിലൂടെ അവൾ ഓടി. കൈകൾ ആകാശത്തേക്ക് വിരിച്ചു പിടിച്ച് അവൾ കിതച്ചു. സ്വാതന്ത്രത്തിന്റെ  കിതപ്പ്. വിയർപ്പുതുള്ളികൾ അവളുടെ നെറ്റിത്തടത്തിലും  ചുണ്ടിനു മുകളിലും നിന്ന് തിളങ്ങി........"പൂക്കളുടെ ഈ താഴ്‌വരയിൽ ജീവിച്ചു മരിക്കണം"...ഓടുന്നതിനിടയിൽ ഇടയ്ക്കിടെ നിന്ന് പുല്ലിനെയും പൂക്

വരയ്ക്കാത്ത ചിത്രങ്ങൾ

തീവണ്ടി ജനാലയിലൂടെ  മുഖത്തേക്ക് ചീറിയടിക്കുന്ന  തണുത്തകാറ്റ് ചിന്തകളെപ്പോലും ഒരിടത്ത് മരവിപ്പിച്ചു നിറുത്തിയിരിക്കുന്നു.മനസ്സിനെ എന്നും അടുത്തറിയുന്ന കണ്ണുകൾ നനഞ്ഞിരിക്കുന്നു  . വെറുതെയിരിക്കുമ്പോൾ വന്യമായ കാറ്റിനെപ്പോലെ   മനസ്സിനെ  അഴിച്ചുവിടുക എന്നും ഇഷ്ടവിനോദമായിരുന്നു. പക്ഷെ പലപ്പോഴും   അതങ്ങനെ എന്തോ തിരഞ്ഞ് അലയാൻ തുടങ്ങും. ഏറ്റവും പഴയ ഓർമകളിലൂടെ ഊളിയിട്ടു, മറന്നുപോയ കാഴ്ചകൾ തിരയുമ്പോൾ ഏറ്റവും അവസാനം എത്തിച്ചേരുന്ന ഒരിടം.  ആദ്യമായി കണ്ട കാഴ്ച എന്താണ് ? ഒരിക്കലും ഓർത്തു എടുക്കാനാവാത്തവിധം മാഞ്ഞുപോയ കാഴ്ചകൾ . ഓർമയുടെ പുസ്തകത്താളുകളിൽ കോറിയിടാതെപ്പോയ ആ ചിത്രങ്ങൾ കണ്ടെടുക്കാൻ എത്രയോ തവണ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നു.അവസാനം എപ്പോഴും ചെന്നെത്തുന്നത് ഒരിടത്ത് - ആഘോഷങ്ങളുടെയും പൊട്ടിച്ചിരികളുടെയും ഇടയിൽ പെട്ടന്ന് ഒരു നിമിഷം നിശ്ചലമായ ഹൃദയവുമായി തരിച്ചു നില്ക്കുന്ന അമ്മയുടെ മുഖം - ജീവിതത്തിന്റെ അനിവാര്യമായ യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടെന്നപോലെ നിസ്സഹായയായി നില്ക്കുന്ന അമ്മയെ ഒരു നിമിഷം ഓർത്തു പോയി. സ്കൂളിൽ പോകുമ്പോൾ പേടിയായിരുന്നു.തിരിച്ചു ചെല്ലുമ്പോൾ അമ്മയില്ലെങ്കിലോ. എപ്