കുഞ്ഞനുജത്തിയുടെ ഓർമ്മയ്ക്ക്‌








വഴിവിളക്കുകളുടെ ഇളം ചുവപ്പ് നിറഞ്ഞ ആ വിജനമായ തെരുവിലൂടെ തൻറെ നിഴലിനെ മാത്രം കൂട്ടുപിടിച്ച് അയാൾ നടന്നു.രാത്രി ഏറെ വൈകിയിരിക്കുന്നു. ഈ മഹാനഗരത്തിലെ ഏറ്റവും പ്രധാന വീഥിയിലൂടെയാണ്   താൻ നടക്കുന്നത് . പകൽ മുഴുവൻ ആയിരക്കണക്കിന് ആളുകളെയും വാഹനങ്ങളെയും ചുമന്നു മടുത്ത തെരുവ് ഇപ്പോൾ അല്പം ശ്വാസം കഴിക്കുകയാകാം. നഗരങ്ങളുടെ തിരക്കൊഴിഞ്ഞ രാത്രിവഴികളിലൂടെയുള്ള അലച്ചിൽ എത്രയോ വർഷങ്ങളായി തുടരുകയാണ്. പകലിൻറെ കാഴ്ചകൾ മാത്രമായിരുന്നില്ല യാത്രകൾ.കയറിയിറങ്ങുന്ന നഗരങ്ങളുടെ രാത്രിലോകങ്ങളെ അയാൾ എന്നും ആഗ്രഹിച്ചിരുന്നു. സെൻട്രൽ ജെയിലിൻറെ  അരികത്തുനിന്നും വലത്തോട്ട് മാറി തുറമുഖത്തേക്ക് ഉള്ള പ്രധാന പാതയിൽ അയാൾ പ്രവേശിച്ചു.വല്ലപ്പോഴും കടന്നു പോകുന്ന ചരക്കു ലോറികൾ ഒഴിച്ചാൽ ആ പാതയും വിജനമായിരുന്നു.നഗരം എത്ര പെട്ടന്നാണ് മുഖം മാറുന്നത്.ഇന്നലെ ഉച്ചക്ക് അതിലൂടെ  കടന്നു പോയപ്പോൾ അര മണിക്കൂറോളം വാഹനക്കുരുക്കിൽ പെട്ടത് അയാൾ ഓർത്തു.

ഒരു പൊട്ടിച്ചിരിയാണ് ശ്രദ്ധയെ റോഡിൻറെ മറുവശത്തേക്ക് തിരിച്ചത്. കോണ്‍ക്രീറ്റ്  സ്ലാബുകൾ കൊണ്ടുള്ള നടപ്പാതയിൽ കാഴ്ചക്ക് പത്തു പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയിരിക്കുന്നു.അവളെക്കാൾ മൂന്നു നാല് വയസ്സിളപ്പം തോന്നിക്കുന്ന ഒരാണ്‍കുട്ടി എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവൾക്കു ചുറ്റും ഓടി കളിക്കുന്നു. അവളാകട്ടെ കൈ നീട്ടി അവനെ എത്തിപ്പിടിക്കാൻ നോക്കുകയാണ്.അവളുടേത്‌ പോലുള്ള ഒരു പുഞ്ചിരി താൻ മുൻപൊരിക്കലും കണ്ടിട്ടില്ല എന്നയാളോർത്തു.എത്ര പ്രസന്നമാണ് അവളുടെ മുഖം! അവൾ ഇത്രയധികം സന്തോഷിക്കാൻ എന്താകും കാരണം? ഈ മണ്ണും ഭാഷയും തനിക്കന്യമാണ്,എന്നിട്ടുമെന്തേ ആ കൊച്ചുപെണ്‍കുട്ടിയിൽ കാഴ്ച ഉടക്കി പോകുന്നത്? ബന്ധങ്ങൾ മുറിച്ചെറിഞ്ഞുള്ള തൻറെ യാത്രയിൽ ഒരു ചോദ്യചിഹ്നം പോലെ ഈ പെണ്‍കുട്ടി.മറന്നു പോയ ഒരുപാട് മുഖങ്ങൾക്കിടയിൽ അവളുടെ മുഖമുണ്ടോ എന്ന് ഒരു നിമിഷം തിരഞ്ഞു.


ചിന്തകളുടെ തുടർച്ചയെ മുറിച്ചുകൊണ്ട് മറ്റുചില ശബ്ദങ്ങൾ.അവളിരിക്കുന്നതിൻറെ കുറച്ചു മുൻപിലായി മൂന്നു സ്ത്രീകൾ.വിലകുറഞ്ഞ നേർത്ത ഇളം നിറത്തിലുള്ള സാരികൾ ധരിച്ചു ചെഞ്ചായം പുരട്ടിയ ചുണ്ടുകളോടെ അവർ ആ പെണ്‍കുട്ടിയെ നോക്കി എന്തോ പറയുകയാണ്‌.അരക്കുപ്പി റമ്മിൻറെ വിലക്ക് അതിലും വലിയ ലഹരി വിളമ്പാൻ തയ്യാറായി അവർ നില്ക്കുകയാണ്. അവർ നില്ക്കുന്നതിനോട് ചേർന്ന് ഒരു ഓടിട്ട മുറി.വാതിലിനോടു ചേർന്ന് തൂങ്ങിയാടുന്ന വൈദ്യുത വിളക്കിന്റെ വെളിച്ചത്തിൽ രണ്ടാളുകൾ പുറത്തിറങ്ങി വരുന്നത് അയാൾ കണ്ടു.അലസമായ മുഖഭാവത്തോടെ, ചിതറിക്കിടക്കുന്ന തൻറെ മുടി കെട്ടിയൊതുക്കി ഒരു സ്ത്രീയും,വിയർത്തു കുളിച്ച ശരീരം ഷർട്ടിട്ടു മറക്കാൻ ശ്രമിച്ചുകൊണ്ട്‌ മധ്യവയസ്ക്കനായ ഒരു പുരുഷനും. ആ സ്ത്രീ നേരെ നടപ്പാതയിലേക്കു കയറി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ അടുത്തേക്ക് നടന്നു.കുട്ടികൾ കളി തുടരുകയാണ്.ആ സ്ത്രീ ഒരു നേർത്ത പുഞ്ചിരിയോടെ കുട്ടികളുടെ കളിചിരികൾ കുറച്ചു നേരം നോക്കിനിന്നിട്ട് അവിടെയുള്ള തുണികൊണ്ട് മറച്ച കൂടാരത്തിൽ കയറി കിടന്നു. കുട്ടികളുടെ ആരായിരിക്കും അവർ? അറിയാൻ ഒരു വഴിയുമില്ല.വഴിയരികിൽ നില്ക്കുന്ന മറ്റു മൂന്നു സ്ത്രീകളുടെയും നോട്ടം തന്നിലെക്കാണെന്നു കണ്ടപ്പോൾ അയാൾ നടത്തത്തിനു വേഗം കൂട്ടി.


പകൽ യാത്രകളിൽ കാണുന്ന മുഖങ്ങളൊന്നും ഓർമ്മയിൽ പതിയാതെയായിരിക്കുന്നു. എന്നാൽ രാത്രിയിലെ മുഖങ്ങൾക്കു എത്രയോ തീവ്രതയാണ്.ആ നഗരത്തിൽ പിന്നീടിതുവരെ കാലുകുത്തിയിട്ടില്ല.എത്രയോ ഇടങ്ങളിൽ അലഞ്ഞു, എന്നിട്ടും ആ നഗരത്തെ മാത്രം അകറ്റി നിറുത്തിയിരിക്കുകയാണ്.പെണ്‍കുട്ടികളെ കച്ചവടം ചെയ്യുന്നവരുടെ പറുദീസയാണ് ആ നഗരം എന്നയാൾ പറഞ്ഞു കേട്ടിരുന്നു- ഇളതാവുംതോറും വില കുതിച്ചുയരുന്ന ഒരു ചരക്ക്. തൻറെ ഇഷ്ട വിനോദമായ രാത്രി യാത്രകളെ അയാൾ വെറുത്തു തുടങ്ങിയിരിക്കുന്നു. ഓരോയിടവും  മറക്കാനാകാത്ത  മുഖങ്ങളെ സമ്മാനിക്കാൻ തുടങ്ങിയാൽ, താൻ എല്ലാം പൊട്ടിച്ചെറിഞ്ഞു യാത്ര തുടങ്ങിയ അതേയിടത്തെക്ക് തന്നെ തിരിച്ചുപോകേണ്ടി വരുമോയെന്ന് അയാൾ ഭയന്നു.

Comments

Popular posts from this blog

വരയ്ക്കാത്ത ചിത്രങ്ങൾ

രണ്ട് കുട്ടിക്കഥകൾ

അവളുടെ മൂന്നാണുങ്ങൾ